പശു :പശുക്കിടാക്കളുടെ സംരക്ഷണം

ഇന്നത്തെ കിടാക്കളാണു നാളത്തെ കാലിസമ്പത്ത്‌. അതിനാല്‍ ഒരു നല്ല നാളെയെ വിഭാവനം ചെയ്യുന്ന നാം ഇപ്പോഴുള്ള കന്നുകാലികളില്‍നിന്നും മെച്ചമായ ഒരു വര്‍ഗത്തെ ഉല്‍പ്പാദിപ്പിക്കുന്നതിനു പരിശ്രമിക്കണം. അതിനു കിടാക്കളെ ചെറുപ്പം മുതല്‍ തന്നെ വളരെ ശ്രദ്ധയോടുകൂടി സംരക്ഷിക്കേണ്ടതാണ്‌. നല്ലയിനവും ജന്മനാതന്നെ വേണ്ടത്ര ശരീരപുഷ്‌ടിയുമുള്ള കിടാഫലം കിട്ടുകയുള്ളൂ. ആരോഗ്യവും പുഷ്‌ടിയുമുള്ള കിടാക്കളെ ലഭിക്കുന്നതിനു മെച്ചമായ വിത്തുകാളയില്‍നിന്നുള്ള ബീജം കുത്തിവയ്‌ക്കുകയും ശരിയായ ആഹാരം കൊടുത്തു പശുവിനെ സംരക്ഷിക്കുകയും ചെയ്യേണ്ടതാണ്‌. ഗര്‍ഭത്തിലെ ശിശുവിന്റെ വളര്‍ച്ചയെ അടിസ്ഥാനമാക്കിയാണ്‌ പ്രസവശേഷം കുട്ടിയുടെ മേന്മ തിട്ടപ്പെടുത്തുന്നത്‌. അതിനാല്‍ പശു പ്രസവിക്കുന്നതിനു രണ്ടുമാസം മുമ്പു മുതലെങ്കിലും പോഷകാംശങ്ങളും ധാതുപദാര്‍ത്ഥങ്ങളുമടങ്ങിയ ഗുരുത്വാഹാരങ്ങളും പച്ചപ്പുല്ലും ആവശ്യത്തിനു കൊടുക്കേണ്ടതാണ്‌.
 

പ്രഥമശുശ്രൂഷകള്‍


പശു പ്രസവിച്ചാലുടനെ കിടാവിനു ശ്വാസോച്ഛ്വാസത്തിനു തടസമുണ്ടാകത്തക്ക എന്തെങ്കിലും നാസാദ്വാരത്തെ ആവരണം ചെയ്‌തിട്ടുണ്ടെങ്കില്‍ അതു നീക്കിക്കളയണം. സാധാരണയായി പ്രസവാനന്തരം പശുക്കള്‍ കിടാക്കളെ നക്കി വൃത്തിയാക്കിക്കൊള്ളും. എന്നാല്‍ പശുവില്‍നിന്നും ജനനത്തോടുകൂടിത്തന്നെ കിടാക്കളെ മാറ്റി വളര്‍ത്തുന്നുവെങ്കില്‍, പശു പ്രസവിക്കുമ്പോള്‍ അതിന്റെ കണ്ണുകള്‍ മൂടിക്കൊണ്ട്‌ കിടാവിനെ ഒരു പ്രത്യേക സ്ഥലത്ത്‌ എടുത്തു കിടത്തി നല്ല തുണിക്കൊണ്ട്‌ ശരീരം തുടച്ചു വൃത്തിയാക്കണം.
തള്ളപ്പശുവില്‍നിന്നും കിടാവിനെ മാറ്റി വളര്‍ത്തുന്നതിനു വീനിങ്‌ എന്നാണു പറയുന്നത്‌. വീനിങ്‌ രീതിയില്‍ തള്ളയില്‍നിന്നും വേര്‍പെടുത്തിയ കിടാവിനെ ഈര്‍പ്പമില്ലാത്തതും വൃത്തിയുള്ളതുമായ തൊഴുത്തില്‍ ഉണങ്ങിയ വയ്‌ക്കോല്‍ വിരിച്ച്‌ അതില്‍ കിടത്തേണ്ടതാണ്‌. കിടാവിന്റെ ദേഹത്തില്‍നിന്ന്‌ അര ഇഞ്ചു നീളത്തില്‍ പൊക്കിള്‍ക്കൊടിയെ അണുരഹിതമായ നൂലുകൊണ്ടു കെട്ടിയശേഷം കെട്ടിന്റെ അര ഇഞ്ചു താഴെവെച്ചു പൊക്കിള്‍കൊടി മുറിച്ചുകളഞ്ഞു ടിന്‍ചര്‍ അയോഡിന്‍ പുരട്ടണം. ഇപ്രകാരം ചെയ്‌തില്ലെങ്കില്‍ പൊക്കിള്‍കൊടിയില്‍ക്കൂടി കിടാവിന്റെ ശരീരത്തില്‍ രോഗാണുക്കള്‍ പ്രവേശിക്കുന്നതിനിടയാക്കുന്നതാണ്‌. കൂടാതെ വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ പൊക്കിള്‍കൊടിയില്‍ ഈച്ച മുട്ടയിട്ടു പുഴു വരുന്നതിനും ഇടയായേക്കാം.
ആരോഗ്യമുള്ള ഒരു കിടാവിനു ശരിയായ ശുശ്രൂഷകള്‍ ലഭിക്കുന്ന പക്ഷം പ്രസവത്തിനുശേഷം ഒരു മണിക്കൂറിനകം എഴുന്നേറ്റു നടക്കുവാന്‍ സാധിക്കുന്നു. സങ്കരവര്‍ഗത്തില്‍പ്പെട്ട കിടാക്കള്‍ക്ക്‌ 25 മുതല്‍ 30 കി.ഗ്രാം വരെ തൂക്കം കാണും.
 

കന്നിപ്പാല്‍


ചുവന്ന മഞ്ഞനിറത്തോടുകൂടിയതും ഒരു പ്രത്യേക വാസനയുള്ളതും അല്‍പം കയ്‌പുള്ളതും അമ്ലസ്വഭാവമുള്ളതും കട്ടികൂടുയതുമായ ഒരു ദ്രാവകമാണിത്‌. ഇതു ചൂടാക്കിയാല്‍ എളുപ്പം കട്ടിയാകും. കന്നിപ്പാലില്‍ ധാരാളം രോഗപ്രതിരോധവസ്‌തുക്കള്‍ അടങ്ങിയിരിക്കുന്നു. കൂടാതെ മലശോധനയ്‌ക്കുള്ള വസ്‌തുക്കളും അടങ്ങിയിട്ടുണ്ട്‌.
പശു പ്രസവിച്ച്‌ ഒരാഴ്‌ചത്തേക്ക്‌ ആ പശുവിന്റെ പാല്‍തന്നെ അതിന്റെ കിടാവിനു കൊടുക്കണം. പിറന്നുവീണ കിടാവിന്‌ അതിന്റെ ശരീരത്തില്‍ രോഗങ്ങളെ ചെറുക്കാന്‍ പ്രതിരോധനിര സ്വന്തമായി കെട്ടിപ്പടുക്കാനുള്ള കഴിവ്‌ ഏതാനും ആഴ്‌ചത്തേക്ക്‌ ഉണ്ടായിരിക്കുകയില്ല. ആ കാലത്ത്‌ തള്ളപ്പശുവില്‍നിന്നു കന്നിപ്പാല്‍വഴി ലഭിക്കുന്ന പ്രതിരോധശേഷിയാണ്‌ പ്രയോജനപ്പെടുന്നത്‌. സാധാരണ പാലില്‍ അടങ്ങിയിരിക്കുന്നതിലേറെ മാംസ്യവും ജീവകങ്ങളും (ജീവകം എ.ഡി.ഇ.) നെയ്യും അടങ്ങിയിരിക്കുന്നതോടൊപ്പം പ്രതിരോധനിരയായിവര്‍ത്തിക്കുന്ന ഗ്ലോബു ലിന്‍ എന്ന പദാര്‍ത്ഥവും കന്നിപ്പാലിലുണ്ട്‌. സാധാരണ പാലിനെക്കാള്‍ വേഗത്തില്‍ ദഹിക്കുന്നതിനു സഹായിക്കുന്നതാണ്‌ കന്നിപ്പാല്‍. ജനിച്ചു നാലഞ്ചുദിവസത്തേക്ക്‌ കന്നിപ്പാല്‍ കൊടുക്കുന്നതിനു കന്നിപ്പാല്‍. ജനിച്ചു നാലഞ്ചുദിവസത്തേക്ക്‌ കന്നിപ്പാല്‍ കൊടുക്കുന്നതിനു സൗകര്യപ്പെടാതിരുന്നാല്‍ താഴെ കൊടുത്തിരിക്കുന്ന ചേരുവകള്‍ ചേര്‍ത്ത്‌ കൊടുക്കാവുന്നതാണ്‌.
മുട്ട -1
ചെറുചൂടുവെള്ളം- 300 മി.ലി.
ആവണക്കെണ്ണ- അര ടീസ്‌പൂണ്‍
മീനെണ്ണ - 1ടീസ്‌പൂണ്‍
പശുവിന്‍ പാല്‍- 500 മി.ലി.
കിടാക്കള്‍ക്കു കൊടുക്കുന്ന പാലിന്റെ അളവ്‌ കൂടുകയോ പാല്‍ കറക്കുമ്പോഴുള്ള ചൂടില്‍നിന്നും തണുക്കുകയോ ചെയ്‌താല്‍ ദഹനക്കേടും വയറിളക്കവും ഉണ്ടാകുന്നതാണ്‌. അതിനു കിടാക്കള്‍ക്കു കൊടുത്തുകൊണ്ടിരിക്കുന്ന പാലിന്റെ അളവ്‌ കുറയ്‌ക്കുകയും ചികില്‍സ ചെയ്യുകയും വേണം.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍