മുയല്‍ :കൂടുനിര്‍മാണം

മുയലുകളെ ശത്രുക്കളില്‍നിന്നും സംരക്ഷിക്കാനും അവ ഓടിപ്പോകാതിരിക്കാനും വേണ്ടി അവയ്‌ക്ക്‌ തക്കതായ പാര്‍പ്പിടം ഒരുക്കേണ്ടത്‌ വളരെ അത്യാവശ്യമാണ്‌. മുയലുകള്‍ക്കായി കൂടുകള്‍ നിര്‍മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന്‌ നോക്കാം.
1. താമസസൗകര്യം
2. കൂടുകള്‍ വൃത്തിയാക്കാനുള്ള സൗകര്യം
3. മുയലുകളെ കൈകാര്യം ചെയ്യവാനുള്ള സൗകര്യം
4. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാതിരിക്കാനുള്ള ക്രമീകരണങ്ങള്‍
5. പാമ്പ്‌, എലി തുടങ്ങിയ ക്ഷുദ്രീവികളില്‍നിന്നുള്ള സംരക്ഷണം
6. കുറഞ്ഞ ചെലവ്‌
7. വെയില്‍, മഴ എന്നിവയില്‍നിന്നുള്ള സംരക്ഷണം
8. മുയലുകളുടെ പാര്‍പ്പിടം കിഴക്കു പടിഞ്ഞാറുദിശയില്‍ ഒരുക്കുകയാണെങ്കില്‍ സൂര്യപ്രകാശം നേരിട്ട്‌ കൂട്ടില്‍ പതിക്കാതെയിരിക്കും.
മരം, കമ്പിവല, മുള, കവുങ്ങ്‌ എന്നിവകൊണ്ട്‌ മുയല്‍ക്കൂടുകള്‍ നിര്‍മ്മിക്കാവുന്നതാണ്‌. മരം, മുള എന്നിവ ആദായകരമാണെങ്കിലും മുയലുകള്‍ അവ കരണ്ടുതിന്നേക്കാം. കമ്പിവലക്കൂടുകള്‍ കുറെക്കാലം നിലനില്‍ക്കുമെങ്കിലും ഇവയുടെ അടിവശം പെട്ടെന്ന്‌ തുരുമ്പിച്ചു പോകും. ഇവയ്‌ക്ക്‌ ചെലവ്‌ കൂടുകയും ചെയ്യും. പ്രജനനപ്രായമായ മുയലുകളെ തനിച്ച്‌ പാര്‍പ്പിക്കുന്നതാണുത്തമം. 70 സെ.മീ. നീളവും 60 സെ.മീ. വീതിയും 45 സെ.മീ. ഉയരവുമുള്ള കൂട്ടില്‍ ഒരു മുയലിനെ പാര്‍പ്പിക്കാം. കൂടിന്റെ വാതില്‍ മുകളിലോ വശങ്ങളിലോ സൗകര്യമനുസരിച്ച്‌ വയ്‌ക്കാം. കൂടിന്റെ അടിഭാഗം മരംകൊണ്ടാണ്‌ ഉണ്ടാക്കുന്നതെങ്കില്‍ മരക്കഷണങ്ങള്‍ തമ്മില്‍ 1.5 സെ.മീ. അകലം വേണം. അടിഭാഗം കമ്പിവലയാണുത്തമം. കാഷ്‌ഠവും മൂത്രവും കൂട്ടില്‍ തങ്ങിനില്‍ക്കാതെ കൂട്‌ ശുചിയായിരിക്കാനുപകരിക്കും. കൂടുതല്‍ വിടവുള്ള കമ്പിവലയുപയോഗിച്ചാല്‍ കുഞ്ഞുങ്ങളുടെ കാലുകള്‍ കുടുങ്ങിപ്പോകാന്‍ സാധ്യതയുണ്ട്‌. രണ്ട്‌ തട്ടുകളുള്ള കൂടുകളും സജ്ജമാക്കാവുന്നതാണ്‌. പക്ഷേ, മുകളിലെ തട്ടില്‍ പാര്‍ക്കുന്ന മുയലിന്റെ കാഷ്‌ഠവും മൂത്രവും താഴത്തെ തട്ടിലെ മുയലിന്റെ മുകളില്‍ വീഴാത്തവണ്ണം ഇരുമ്പിന്റെയോ പ്ലാസ്റ്റിക്കിന്റെയോ ട്രേ മുകളിലെ തട്ടിന്‌ ചുവടെയായി ഘടിപ്പിക്കണമെന്നുമാത്രം. ഇതുകൂടാതെ ഒരു കോണിയിലെ പടികളെപ്പോലെയും രണ്ട്‌ തട്ടുകളിലായി കൂടുകള്‍ ക്രമീകരിക്കാവുന്നതാണ്‌.
മുയല്‍ക്കൂട്ടില്‍ എല്ലായ്‌പ്പോഴും ശുദ്ധജലം ലഭ്യമായിരിക്കണം. ഇതിനായി കട്ടികൂടിയ മണ്‍പാത്രങ്ങളോ നോസില്‍ ഘടിപ്പിച്ച കുപ്പികളോ ഉപയോഗിക്കാവുന്നതാണ്‌. ആശുപത്രികളില്‍നിന്നും ലഭിക്കുന്ന ഒഴിഞ്ഞ ഗ്ലൂക്കോസ്‌ കുപ്പിയില്‍ ഒരു നേര്‍ത്ത അലുമിനിയം ട്യൂബ്‌ അതിന്റെ മൂടിയിലുറപ്പിച്ചു വച്ചാല്‍ അതായിരിക്കും നല്ല രീതി. ഇത്തരം കുപ്പികളഇല്‍ വെള്ളം നിറച്ച്‌ തലകീഴായി കൂടിനു പുറത്ത്‌ ഉറപ്പിക്കുകയും ചെയ്യാം. അങ്ങനെ ചെയ്യുകയാണെങ്കില്‍ കൂടിനുള്ളില്‍ വെള്ളം തട്ടിമറിഞ്ഞ്‌ വൃത്തികേടാകുകയില്ല.
തീറ്റയും പുല്ലും ഇട്ടുകൊടുക്കുന്നതിന്‌ പ്രത്യേക സംവിധാനമുണ്ടായിരിക്കണം. കൂടിന്റെ വാതിലില്‍ത്തന്നെ ഇത്‌ സജ്ജീകരിക്കാവുന്നതാണ്‌. ഇങ്ങനെ ചെയ്യുന്ന പക്ഷം കൂട്‌ തുറക്കാതെതന്നെ തീറ്റയും വെള്ളവും നല്‍കുവാന്‍ കഴിയും. മുയല്‍ക്കാഷ്‌ഠവും മൂത്രവും ഭക്ഷണത്തിന്റെ അവശിഷ്‌ടങ്ങളും ശേഖരിക്കുന്നതിനായി കൂടിനു പുറത്ത്‌ ഒരു കുഴിയെടുക്കുകയാണെങ്കില്‍ നല്ല ഗുണമേന്മയുള്ള വളവും ലഭിക്കും. കൂടിനുള്ളില്‍നിന്നും ഒരു ചെറിയ ചാലിലൂടെ ഇവയെല്ലാംതന്നെ ആ കുഴിയിലെത്തിക്കാവുന്നതാണ്‌. വ്യാവസായികാടിസ്ഥാനത്തില്‍ കൂടു നിര്‍മ്മിക്കുമ്പോള്‍ വളരെയധികം ശ്രദ്ധ ഈകാര്യത്തില്‍ ചെലുത്തേണ്ടതാണ്‌. എന്നാല്‍ മാത്രമേ കൂടിനകം ശുചിയായിരിക്കുകയുള്ളൂ. ഇതുമൂലം രോഗസാധ്യതകളും കുറയുന്നതാണ്‌. മാംസാവശ്യത്തിനുമാത്രമായി മുയല്‍ക്കുഞ്ഞുങ്ങളെ ഒരുമിച്ച്‌ വളര്‍ത്താവുന്നതാണ്‌. മുയല്‍ ഷെഡ്ഡിനകത്ത്‌ നല്ല വായുസഞ്ചാരമുണ്ടായിരിക്കണം. ആവശ്യമെങ്കില്‍ എക്‌സോസ്റ്റ്‌ ഫാനുകള്‍ ഘടിപ്പിക്കാവുന്നതാണ്‌. നല്ല വെളിച്ചവും ഉണ്ടായിരിക്കണം. വേനല്‍ക്കാലത്ത്‌ ചൂട്‌ കുറയ്‌ക്കാന്‍ തക്ക നടപടികള്‍ എടുക്കേണ്ടതാണ്‌. ഷെഡ്ഡിനുചുറ്റും വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നത്‌ നന്നായിരിക്കും. ഈര്‍പ്പം വളരെയധികം ഉള്ളപ്പോള്‍ ചാക്കുകൊണ്ട്‌ മറച്ചാല്‍ ശ്വാസകോശരോഗങ്ങള്‍ തടായന്‍ സഹായകരമാകും. മുയല്‍ഷെഡ്ഡിനകത്ത്‌ ഊഷ്‌മാവ്‌ 10-200 സെന്റിഗ്രേഡ്‌ ആണെങ്കില്‍ വളരെ നന്നായിരിക്കും. മുയലുകള്‍ പൊതുവേ വളരെ ശാന്തരായതിനാല്‍ കൂട്ടിനകത്തുണ്ടാക്കുന്ന ശബ്‌ദങ്ങള്‍ എവയെ പേടിപ്പെടുത്തുന്നതാണ്‌. കുറുക്കന്മാര്‍, പാമ്പുകള്‍, എലികള്‍, പട്ടി, പൂച്ച എന്നിവയുടെ സാമീപ്യം മുയലുകളെ ഭയചകിതരാക്കുന്നു. ഇവയുടെ ശല്യമില്ലാത്തിടത്ത്‌ വേണം ഷെഡ്ഡ്‌ പണിയാന്‍.
മുയല്‍ക്കൂടുകളില്‍ ജോലിയെടുക്കുന്നവരുടെ ജോലിഭാരം കുറയ്‌ക്കാനുതകുന്ന തരത്തിലാകണം കൂടുകളുടെ നിര്‍മ്മാണം. ദിവസത്തിലെ ഭൂരിഭാഗം സമയവും തീറ്റകൊടുക്കുന്നതിലും കൂടുകള്‍ വൃത്തിയാക്കുന്നതിലും തൊഴിലാളിക്കു ചെലവാക്കേണ്ടിവന്നാല്‍ ഇണചേര്‍ക്കാനും രേഖകള്‍ സൂക്ഷിക്കുവാനും മറ്റും ചെലവഴിക്കുന്ന സമയം വളരെ കുറയുകയും ചെയ്യും. ഈ കാര്യങ്ങള്‍ ചെറിയതോതില്‍ വളര്‍ത്തുന്നവരെ കാര്യമായി ബാധിച്ചില്ലെന്നുവരാം. ജലക്ഷാമം ഇല്ലാത്ത സ്ഥലംതന്നെ തിരഞ്ഞെടുക്കണം. നീര്‍വാര്‍ച്ചയുള്ള സ്ഥലമാകണം. മേല്‍ക്കൂര തെങ്ങോലയോ പനയോലയോ കൊണ്ട്‌ മേയുന്നതാണ്‌ ഉത്തമം. കൂടുതല്‍ കാലം നിലനില്‍ക്കില്ലെങ്കിലും ചൂടില്‍നിന്നും തണുപ്പില്‍നിന്നും ഒരു രക്ഷാകവചമായി ഇതു വര്‍ത്തിക്കും. ഇത്തരത്തിലുള്ള മേല്‍ക്കൂരകള്‍ക്ക്‌ സാധാരണ നല്‍കുന്നതിലുപരി ചെരിവ നല്‍കിയാല്‍ മഴവെള്ളം പെട്ടെന്നു വാര്‍ന്നുപോകും. ഇപ്പോള്‍ കൂടുതല്‍ ഈടുറപ്പുള്ളതും ചെലവു കുറഞ്ഞതുമായ പലതരത്തിലുള്ള ഷീറ്റുകളും ലഭ്യമാണ്‌.
ചുമരുകള്‍: പ്രാദേശികമായി ലഭിക്കുന്ന ഇഷ്‌ടിക ഉപയോഗിച്ചാല്‍ ചെലവു ഗണ്യമായി കുറയ്‌ക്കാം. മരപ്പലകകള്‍ ഉപയോഗിക്കുകയാണെങ്കില്‍ പെയിന്റ്‌ ചെയ്‌തിട്ട്‌ ഉപയോഗിക്കുകയാണുത്തമം. 3 അടി ഉയരത്തില്‍ ചുമര്‍ പണിത്‌ അതിനു മുകളിലേക്കു കമ്പിവലയിട്ടാല്‍ വായുസഞ്ചാരം സുഗമമായിരിക്കും. അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുതലുള്ളപ്പോള്‍ കട്ടികുറഞ്ഞ ചാക്കുകൊണ്ടോ തടക്കുകള്‍കൊണ്ടോ മറച്ചാല്‍ കൂടിനകത്ത്‌ ഈര്‍പ്പം തട്ടാതെ സൂക്ഷിക്കാം.
നിലം: വൃത്തിയാക്കല്‍ എളുപ്പമുള്ളതാക്കുന്നതാണുത്തമം. എന്നാല്‍ നിലത്ത്‌ ഈര്‍പ്പം തങ്ങിനില്‍ക്കാത്ത തരത്തിലുള്ളതാണ്‌ നല്ലത്‌. കോണ്‍ക്രീറ്റ്‌ ചെയ്‌ത നിലത്ത്‌ കൂടുകള്‍ക്കു കീഴിലായി 3 അടി വീതിയുള്ള ചാലുകള്‍ നിര്‍മമ്മിച്ച്‌ ഏതെങ്കിലുമൊരറ്റത്ത്‌ പുറത്തേക്കൊഴുക്കാവുന്ന (കമ്പോസ്റ്റുകുഴി, ബയോഗ്യാസ്‌ പ്ലാന്റ്‌) തരത്തില്‍ നിര്‍മ്മിച്ചാല്‍ ഉത്തമമായി. മണ്ണ്‌ മെഴുകിയ നിലത്ത്‌ ഈരച്ചപ്പൊടി വിതറി അവയ്‌ക്കു മുകളില്‍ കൂട്‌ ഉറപ്പിച്ചു വളര്‍ത്തുന്നവരുമുണ്ട്‌.
 

മുയല്‍ക്കൂടുകള്‍


ജീവിതകാലം മുഴുവന്‍ കൂടുകളഇല്‍ കഴിയാന്‍ വിധിക്കപ്പെട്ടിട്ടുള്ളതിനാല്‍ ഇവയുടെ നിര്‍മ്മാണത്തിലും പ്രത്യേക ശ്രദ്ധചെലുത്തേണ്ടതാണ്‌. ഇംഗ്ലീഷില്‍ ഇവയ്‌ക്ക്‌ ഹച്ചുകള്‍ എന്നാ പറയുന്നത്‌.
ബ്രീഡിങ്‌ കൂടുകള്‍: ശരാശരി 90 സെ.മീ. നീളം 70 സെ.മീ. വീതി 50 സെ.മീ. ഉയരമുള്ള കൂടുകളാണ്‌ ഇതിനായി നിര്‍മ്മിക്കേണ്ടത്‌. എന്നാല്‍ മുയലിന്റെ വലിപ്പമനുസരിച്ച്‌ കൂടുകളുടെ വലിപ്പവും കൂട്ടേണ്ടിവരും.
പ്രസവമടുക്കുമ്പോള്‍ ഇതിനകത്ത്‌ 45 സെ.മീ. നീളവും 30 സെ.മീ വീതിയും 40 സെ.മീ. ഉയരവുമുള്ള നെസ്റ്റ്‌ ബോക്‌സ്‌ വച്ചുകൊടുക്കുവാനുള്ള സ്ഥലവും കൂടി കണക്കിലെടുത്താണ്‌ കൂടൊരുക്കുന്നത്‌.
 

ആണിനും പെണ്ണിനുമുള്ള സാധാരണ കൂടുകള്‍


60 സെ.മീ. നീലം 60 സെ.മീ. വീതി 45 സെ.മീ. ഉയരമുള്ള കൂടുകളില്‍ ഓരോ ആണിനെയോ പെണ്ണിനെയോ പാര്‍പ്പിക്കാവുന്നതാണ്‌. ഇവിടെയും വലിപ്പത്തിനനുസരിച്ച്‌ കൂടിന്റെ വലിപ്പവും കൂട്ടേണ്ടതാണ്‌.
ഇറച്ചിമുയലുകളെ വളര്‍ത്തുമ്പോള്‍ ചെറിയ കുഞ്ഞുങ്ങള്‍ വളര്‍ന്നു വരുന്നതിനനുസരിച്ച്‌ സ്ഥലസൗകര്യം കൊടുക്കേണ്ടതാണ്‌. ഇങ്ങനെ ചെയ്‌താല്‍ കുഞ്ഞുങ്ങള്‍ക്ക്‌ നല്ല വളര്‍ച്ചാനിരക്ക്‌ ലഭിക്കും. മാത്രമല്ല മരണനിരക്ക്‌ കുറയുകയും ചെയ്യും.
20 മുതല്‍ 50 ദിവസം വരെ പ്രായമുള്ളതിനെ മറ്റൊരു കൂട്ടിലേക്കു മാറ്റണം. ഈ കൂടിന്‌ 10 അടി നീളവും 3 അടി വീതിയും വേണം. ഇതിനെ 10-12 കള്ളികളായി തിരിച്ച്‌ ഓരോ കള്ളിയിലും 3 വീതം മുയലുകളെ ഇടാം.
80-120 ദിവസം പ്രായമാകുമ്പോള്‍ 10 അടി നീളവും 3 അടിവീതിയുമുള്ള വേറൊരു കൂട്ടിലേക്കു മാറ്റണം. ഇതിനെ 10-12 കള്ളികളാക്കി തിരിച്ച്‌ ഓരോ കള്ളിയിലും രണ്ടു വീതം മുയലുകളെ പാര്‍പ്പിക്കാം. ഇത്തരത്തില്‍ 2 കൂടുണ്ടായാല്‍ മാത്രമേ മുഴുവന്‍ മുയലുകളെയും പാര്‍പ്പിക്കാനാവുകയുള്ളു. ഇപ്രകാരം മൊത്തത്തില്‍ 4 കൂടുകള്‍ ആവശ്യമായി വരും.
 

കോളനിക്കൂടുകള്‍


രണ്ടു മീ. നീളം ഒരു മീ. വീതി ഒരടി ഉയരമുള്ള കൂടുകളില്‍ 20 കുഞ്ഞുങ്ങളെ പാര്‍പ്പിക്കാം. എല്ലാ കൂടുകള്‍ക്കും വശങ്ങളില്‍ ഒരിഞ്ച്‌ സമചതുരമുള്ള വലയും ഉപയോഗിക്കാം. കൂടുനിര്‍മ്മാണത്തിലെ ചിലവു കുറയ്‌ക്കാന്‍ മരം ഉപയോഗിക്കാവുന്നതാണ്‌. എന്നാല്‍ മുയലുകള്‍ കാര്‍ന്നുതിന്നാന്‍ സാധ്യതയുണ്ട്‌.
വെല്‍ഡഡ്‌ മെഷ്‌ അഥവാ കമ്പിവല ഉപയോഗിക്കുന്നതിലെ നേട്ടങ്ങള്‍
1. നിര്‍മ്മാണം ലളിതവും എളുപ്പവുമാകുന്നു.
2. ഇടയ്‌ക്കിടയ്‌ക്കള്ള അറ്റകുറ്റപ്പണികള്‍ ഒഴിവാക്കാവുന്നതാണ്‌.
3. മുയലുകളുടെ കാഷ്‌ഠവും മൂത്രവും കൂടുകളില്‍ തങ്ങിനില്‍ക്കാതെ താഴേക്കു വീഴുന്നതിനാല്‍ വൃത്തിയാക്കാന്‍ എളുപ്പമാണ്‌.
കൂടിന്റെ വാതിലുകള്‍ ഉറപ്പിക്കുമ്പോള്‍ എല്ലാ കൂടുകളുടെയും വാതിലുകള്‍ ഒരേ ദിശയില്‍ ഘടിപ്പിക്കുകയാണെങ്കില്‍ കൂടുകള്‍ തുറക്കുവാനും എളുപ്പമായിരിക്കും. വാതിലിലൂടെ മുയലിനെയും മറ്റു പുറത്തെടുക്കാനും കഴിയും.
വലിയ ഫാമുകളില്‍ കൂടുകള്‍ മൂന്നോ നാലോ നിരകളായും സജ്ജമാക്കാവുന്നതാണ്‌. എന്നാല്‍ നിരകള്‍ക്കിടയിലൂടെ സൗകര്യപൂര്‍വം നടക്കാന്‍ കഴിയണം. ആവശ്യമെങ്കില്‍ രണ്ടോ മൂന്നോ തട്ടുകളായും ക്രമീകരിക്കാവുന്നതാണ്‌. ഒരു കൂട്ടിലെ കാഷ്‌ഠവും മൂത്രവും താഴത്തെ കൂട്ടിലേക്കു വീഴാതെ നോക്കണം.
നെസ്റ്റ്‌ ബോക്‌സ്‌: ഗര്‍ഭിണികളായ മുയലുകളുടെ കൂട്ടില്‍ പ്രസവത്തിനു തൊട്ടുമുമ്പായി ഇവ വച്ചുകൊടുക്കേണ്ടതാണ്‌. പ്രസവവും തുടര്‍ന്ന്‌ കുഞ്ഞുങ്ങളെ മൂലയൂട്ടുന്നതും ഇതില്‍വച്ച്‌ തള്ള മുയല്‍ നിര്‍വഹിച്ചുകൊള്ളും. ഈ കൂടുകള്‍ മരംകൊണ്ടോ തകരംകൊണ്ടോ ഉണ്ടാക്കാവുന്നതാണ്‌. കൂടുകള്‍ മേല്‍ക്കൂരയെ താങ്ങുന്ന തൂണുകളില്‍ ഉറപ്പിക്കാം. അതല്ലാതെ ഓരോ കൂടും പ്രത്യേകം തൂണുകളില്‍ നിര്‍ത്താവുന്നതാണ്‌. അതുമല്ലെങ്കില്‍ മേല്‍ക്കൂരയുടെ താഴെ ഉറപ്പിച്ച പലകയില്‍ കെട്ടിയകയറിലും കൂടു തൂക്കിയിടാം.
ഈ കൂടുകള്‍ക്കെല്ലാം പുറമേ ഒരു നിരീക്ഷണക്കൂടുകൂടി പണിയേണ്ടതാണ്‌. പുതിയ മുയലുകളെ വാങ്ങുമ്പോള്‍ രണ്ടാഴ്‌ചയെങ്കിലും ഇവയെ നിരീക്ഷണക്കൂട്ടില്‍ നിര്‍ത്തണം. നിരീക്ഷണക്കൂട്‌ വ്യക്തിഗത കൂടായിരിക്കണം. മറ്റു കൂടുകളില്‍നിന്നും ചുരുങ്ങിയത്‌ 10 മീറ്ററെങ്കിലും മാറിവേണം നിരീക്ഷണക്കൂടു കെട്ടാന്‍. രോഗം വന്നവയെയും ഇത്തരം കൂട്ടിലേക്കു മാറ്റി പാര്‍പ്പിക്കാവുന്നതാണ്‌.
തീറ്റപ്പാത്രം: സാധാരണയായി തീറ്റപ്പാത്രം കൂടിന്റെ വാതിലില്‍ ഘടിപ്പിക്കുന്നതാണുത്തമം. ഇതുവഴി കൂടു തുറക്കാതെതന്നെ തീറ്റ നല്‍കുവാന്‍ കഴിയും. ഇതല്ലാതെ മണ്‍പാത്രങ്ങളിലോ പ്ലാസ്റ്റിക്‌പാത്രങ്ങളിലോ തീറ്റ നല്‍കാം. എന്നാല്‍ മുയലുകള്‍ ഇത്‌ കാര്‍ന്നു തീന്നേക്കാം.

വെള്ളപ്പാത്രം: ഇതും പുറത്തുനിന്നും വെള്ളം നല്‍കാവുന്ന തരത്തില്‍ സജ്ജമാക്കുന്നതാണ്‌ അഭികാമ്യം. കൂടിനകത്ത്‌ പാത്രത്തില്‍ വെള്ളം കൊടുക്കുന്നപക്ഷം അത്‌ മലിനമാകാനും തട്ടിമറിക്കപ്പെടാനും സാധ്യതുണ്ട്‌. തലകീഴായി കമഴ്‌ത്തിയ ഗ്ലാസ്‌കുപ്പികളില്‍ വെള്ളം നല്‍കുകയാണ്‌ നല്ലത്‌. ഇതു കൂടാതെ ഇന്ന്‌ ഓട്ടോമാറ്റിക്‌ സംവിധാനവുമുണ്ട്‌. ചെലവ്‌ കൂടുമെന്നുമാത്രം. കുപ്പി തലകീഴായ്‌ വശങ്ങളില്‍ ഘടിപ്പിക്കാവുന്നതാണ്‌. ഇതാകുമ്പോള്‍ തട്ടിമറിക്കുകയോ വലിച്ചെടുക്കുകയോ ഇല്ല. ഓട്ടോമാറ്റിക്‌ സംവിധാനത്തില്‍ നിപ്പിള്‍ രീതിയിലാണ്‌ വെള്ളം നല്‍കുന്നത്‌. വ്യക്തിഗതകൂട്ടില്‍ ഓരോ മുയലിനും ഓരോ നിപ്പിള്‍ വേണ്ടിവരും.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍