പശു :തീറ്റക്രമം

പശുക്കളില്‍ ഒരു കറവക്കാലം അവസാനിച്ച്‌ അടുത്ത കറവവരെയുള്ള കാലഘട്ടമാണ്‌ കറവ വറ്റിയ ഒരു കാലമായി കണക്കാക്കുന്നത്‌. കറവ വറ്റിയ ഒരു കാലാവധി ഏകദേശം രണ്ടുമാസം പശുക്കള്‍ക്ക്‌ ആവശ്യമാണ്‌. അതു പ്രധാനമായി കഴിഞ്ഞ കറവക്കാലത്തെ ശരീരത്തിന്റെ ക്ഷീണം മാറി ശരീരം പുഷ്‌ടി പ്രാപിക്കുന്നതിനും ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയ്‌ക്കും അടുത്ത പ്രസവത്തിന്‌ തയാറെടുക്കുന്നതിനുമാണ്‌.
നാടന്‍പശുക്കളില്‍ കറവയില്ലാത്ത കാലയളവ്‌ വളരെ ദീര്‍ഘമാണ്‌. എന്നാല്‍ സങ്കരവര്‍ഗത്തില്‍ കറവയില്ലാത്ത കാലദൈര്‍ഘ്യം കുറച്ചാണെങ്കിലും സമയത്ത്‌ കൃത്രിമബീജസങ്കലനം നടത്തി ചെയേല്‍പ്പിക്കാത്തതുമൂലം കറവയില്ലാത്ത കാലം ദീര്‍ഘിക്കുന്നു. അതിനാല്‍ ആദായമില്ലാത്ത കാലയളവില്‍ പശുവിനെ സംരക്ഷിക്കുന്നത്‌ പലര്‍ക്കും ദുഷ്‌കരമാണ്‌. അതിനു പ്രതിവിധിയായി പലരും സ്വീകരിച്ചിരിക്കുന്ന മാര്‍ഗം കറവക്കാലം വരെ പശുവിനെ സംരക്ഷിച്ചിട്ട്‌ കിട്ടുന്ന വിലയ്‌ക്ക്‌ വില്‍ക്കുകയാണ്‌. പട്ടണങ്ങളില്‍ പലരും കറവയില്ലാത്ത പശുക്കളെ സംരക്ഷിക്കാറില്ല. അതിനാല്‍ പശുവളര്‍ത്തല്‍ ആദായമില്ലാത്ത ഒരു തൊഴിലായിട്ടാണ്‌ പലരും കരുതുന്നത്‌.
കാലിസംരക്ഷണത്തില്‍ ഒന്നാംസ്ഥാനം കൊടുക്കേണ്ടത്‌ ആഹാരത്തിനാണ്‌. കന്നുകാലികളെ, വിശേഷിച്ച്‌ കറവയുള്ള പശുക്കളെ, ശാസ്‌ത്രീയമായി തീറ്റി സംരക്ഷിച്ചില്ലെങ്കില്‍ അവ യഥാസമയം പ്രസവിക്കുകയോ പരമാവധി പാല്‍ തരികയോ ചെയ്യുകയില്ല. കൂടാതെ അവ പല രോഗങ്ങള്‍ക്കും വിധേയമാകുകയും കാലിവളര്‍ത്തല്‍ നഷ്‌ത്തില്‍ കലാശിക്കുകയും ചെയ്യും. കന്നുകാലികളുടെ ആഹാരത്തിലും അവയുടെ സംരക്ഷണത്തിലും വേണ്ടപോലെ ശ്രദ്ധിക്കുകയാണെങ്കില്‍ കാലിവളര്‍ത്തല്‍ ഒരു ആദായകരമായ തൊഴിലാക്കി മാറ്റാന്‍ സാധിക്കും.
കേരളത്തിലാകെ 26 ലക്ഷത്തിലധികം കാലികളും എരുകമളും ഉണ്ട്‌. ഇത്രയേറെ കന്നുകാലികളുണ്ടായിരുന്നിട്ടും പാലിന്റെ പ്രതിശീര്‍ഷ ലഭ്യത കേരളത്തെ സംബന്ധിച്ചിടത്തോളം 220 മില്ലിയില്‍ താഴെയാണ്‌. ക്ഷീരോല്‍പ്പാദനം വര്‍ധിപ്പിക്കാനാവശ്യമായ പല പരിപാടികളും രൂപം കൊണ്ടിട്ടുണ്ടെങ്കിലും ഉല്‍പ്പാദനശേഷിയുള്ള കാലികളെ തീറ്റുവാന്‍ ശരിയായ തീറ്റ ലഭ്യമല്ലെന്നത്‌ ഈ പരിപാടികളുടെ വിജയത്തെ തടസപ്പെടുത്തുന്നുണ്ട്‌. പൊതുവായ മേച്ചില്‍ സ്ഥലങ്ങളുടെയും വിപുലമായ കാലിത്തീറ്റകൃഷിയുടെയും അഭാവം കാലിത്തീറ്റയുടെ പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കുന്നു.
അയവെട്ടുന്ന മൃഗങ്ങള്‍ക്ക്‌ അതിന്റെ ദഹനേന്ദ്രിയ വ്യൂഹത്തിന്റെ പ്രത്യേകതകള്‍ക്കനുസൃതമായ ആഹാരമാണാവശ്യം. മനുഷ്യര്‍ക്കു പറ്റുന്നത്‌ മൃഗങ്ങള്‍ക്കു ചേരുകയില്ല. ചോറ്‌ മനുഷ്യര്‍ക്കു നല്ലതാണെങ്കിലും പശുക്കള്‍ക്ക്‌ അധികം കൊടുത്താല്‍ ദോഷമാണ്‌. കന്നുകാലികള്‍ക്കു കൊടുക്കുന്ന സമീകൃതാഹാരത്തില്‍ ആവശ്യാനുസരണം നാരും പരുഷാഹാരങ്ങളും ആഹാരം ദഹിക്കുന്നതും രുചികരവും, വയര്‍ നിറയാന്‍ മതിയായ അളവിലും ഉള്ളതായിരിക്കണം.
 

സാന്ദ്രിതാഹാരം


നാരു കുറവുള്ളതും മൊത്തം ദഹ്യപോഷകങ്ങള്‍ കൂടുതല്‍ അടങ്ങിയിട്ടുള്ളതുമായ പദാര്‍ത്ഥങ്ങളെയാണ്‌ സാന്ദ്രിതാഹാരങ്ങള്‍ എന്നു പറയുന്നത്‌. ഉദാ: ധാന്യങ്ങള്‍, പിണ്ണാക്കുകള്‍.
സാന്ദ്രിതാഹാരങ്ങള്‍ വെള്ളത്തില്‍ കലക്കി കൊടുത്താല്‍ ദഹിക്കാതെ ചാണകത്തില്‍കൂടി നഷ്‌ടപ്പെടാനിടയുണ്ട്‌.
 

പരുഷാഹാരങ്ങള്‍


നാരുകള്‍ കൂടുതലുള്ളതും മൊത്തം ദഹ്യപോഷകങ്ങള്‍ കുറവുള്ളതുമായ ആഹാരപദാര്‍ത്ഥങ്ങളെ പരുഷാഹാരങ്ങള്‍ എന്നു പറയുന്നു. ഉദാ: പച്ചപ്പുല്ല്‌, വൈക്കോല്‍, സസ്യവിളകള്‍, ഇലകള്‍. 18 %ത്തില്‍ അധികം അസംസ്‌കൃതനാര്‌ അടങ്ങിയിട്ടുള്ള കാലിത്തീറ്റകളാണ്‌ ഈ ഇനത്തില്‍പ്പെടുന്നത്‌. പരുഷാഹാരങ്ങള്‍ ശരിയായ ദഹനത്തിന്‌ ആവശ്യമാണ്‌. പരുഷാഹാരങ്ങള്‍ പിണ്ണാക്കുപോലുള്ള സാന്ദ്രിതാഹാരങ്ങളെക്കാള്‍ ചെലവ്‌ കുറവാണ്‌. പ്രത്യേകിച്ച്‌ നാം തന്നെ കൃഷി ചെയ്‌തുണ്ടാക്കുകയാണെങ്കില്‍ എന്നാല്‍ കൂടുതല്‍ പാലുള്ള പശുക്കളുടെ ഉല്‍പ്പാദനത്തിനാവശ്യമായ പോഷകങ്ങള്‍ പരുഷാഹാരങ്ങളില്‍നിന്നുമാത്രം ലഭ്യമാക്കാന്‍ സാധിക്കാത്തിനാല്‍ അവയ്‌ക്കു സാന്ദ്രിതാഹാരം കൊടുത്തേ മതിയാകൂ. ആഹാരത്തില്‍ 40 %മെങ്കിലും പരുഷാഹാരം ഇല്ലെങ്കില്‍ പാലിലെ കൊഴുപ്പ്‌ കുറയാനിടയാകും.
പരുഷാഹാരങ്ങളെ അവയില്‍ അടങ്ങിയിരിക്കുന്ന ജലാംശത്തിന്റെ അടിസ്ഥാനത്തില്‍ ശുഷ്‌ക അഥവാ ഉണങ്ങിയ പരുഷാഹാരങ്ങളെന്നും (ഉദാ: ഉണക്കപ്പുല്ല്‌, വൈക്കോല്‍) സരസ പരുഷാഹാരങ്ങളെന്നും (ഉദാ: പച്ചപ്പുല്ല്‌, ഇലകള്‍) തരംതിരിക്കാം. സരസ പരുഷാഹാരങ്ങളില്‍ 70 % എങ്കിലും ജലാംശം ഉണ്ടായിരിക്കും.
ആഹാരസാധനങ്ങളിലെ ജലാംശം ഒഴിച്ചുള്ള ഭാഗത്തിനാണ്‌ ശുഷ്‌ക പദാര്‍ത്ഥങ്ങള്‍ അഥവാ ഉണക്കപദാര്‍ത്ഥങ്ങള്‍ എന്നു പറയുന്നത്‌. പച്ചപ്പുല്ലില്‍ 70-80 % ജലാംശവും, ബാക്കി ശുഷ്‌കപദാര്‍ത്ഥവുമാണ്‌. ഒരു പശുവിന്‌ അതിന്റെ ഭാരത്തിന്റെ 2-3 % ശുഷ്‌കപദാര്‍ത്ഥങ്ങള്‍ ആവശ്യമാണ്‌. ഉണക്കപ്പുല്ലിലും വൈക്കോലിലും ശുഷ്‌കപദാര്‍ത്ഥങ്ങള്‍ കൂടുതലായിരിക്കും.
 

ദഹ്യമാംസ്യം


ദഹനപ്രക്രിയയില്‍ എല്ലാ മാംസ്യവും ദഹിച്ച്‌ ഉപയോഗപ്പെടുത്തുവാന്‍ സാധിക്കുകയില്ല. ദഹിച്ചുപയോഗപ്പെടുത്താന്‍ സാധിക്കുന്നവയെ ദഹ്യമാംസ്യം എന്നു പറയുന്നു. നല്ല കാലിത്തീറ്റയില്‍ ധാരാളം ദഹ്യമാംസ്യം അടങ്ങിയിരിക്കും. കന്നുകാലികളുടെ ശരീരത്തിന്റെ വളര്‍ച്ചയ്‌ക്കും പോഷണത്തിനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും സഹായിക്കുന്ന അമിനോ ആസിഡുകളെ പ്രദാനം ചെയ്യുന്നത്‌ മാംസ്യമാണ്‌. ശരീരത്തിലുള്ള ഗ്രന്ഥികളിലുണ്ടാകുന്ന ദ്രവങ്ങള്‍ക്ക്‌ ആവശ്യമുള്ള പാക്യജകം പ്രദാനം ചെയ്യുന്നതിനു വേണ്ടത്ര സഹായിക്കുന്നതിനും മാംസ്യം ആവശ്യമാണ്‌. ശരീരത്തിനാവശ്യമുള്ള ചൂടും ശക്തിയും നല്‍കുന്നതിന്‌ മാംസ്യം കൂടിയേ തീരൂ. കിടാക്കളുടെ വളര്‍ച്ചയ്‌ക്കും പശുക്കളുടെ ഗര്‍ഭോല്‍പ്പാദനത്തിനും ക്ഷീരോല്‍പ്പാദനത്തിനും മാംസ്യം ആവശ്യമാണ്‌. ഭക്ഷണത്തിലെ മാംസ്യത്തിന്റെ അളവ്‌ ആവശ്യത്തില്‍ കൂടുതലായാല്‍ അതിനെ ശരീരത്തിലേക്കു വേണ്ട ഊര്‍ജ്ജം നല്‍കുവാനായി ഉപയോഗിക്കുന്നു. ആരോഗ്യമുള്ള പശുവിന്റെ ദേഹത്തില്‍ 17.5 %വും പാലില്‍ 3.5% വും മാംസ്യം ഉണ്ടായിരിക്കും.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍